തൊടുപുഴയിലെ പൊലീസുകാരുടെ മദ്യപാനം; രക്ത പരിശോധനാ ഫലം മനഃപ്പൂർവം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം

തൊടുപുഴയിൽ പൊലീസ് ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നവും ചീട്ടും കണ്ടെടുത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ത പരിശോധനാ ഫലം വൈകുന്നു. കരിമണ്ണൂർ എസ്ഐ എൻ എസ് റോയിയുടെയും സിപിഒ ജിജോ ആന്റണിയുടെയും രക്ത പരിശോധനാ ഫലം ആണ് വൈകുന്നത്. രണ്ട് ദിവസത്തിൽ ലഭിക്കുമെന്ന് പറഞ്ഞ ഫലം ഇനിയും ലഭ്യമായില്ലെന്ന് ആണ് പൊലീസ് പറയുന്നത്. പരിശോധനാ ഫലം മനഃപ്പൂർവം വൈകിപ്പിക്കുന്നുവെന്ന് ആണ് ആക്ഷേപം. പരിശോധന ഫലം വൈകിപ്പിക്കുന്നത് അട്ടിമറിയിലൂടെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആണ് സൂചന.
തിങ്കളാഴ്ച പുലർച്ചെയാണ് മദ്യപിച്ചുവെന്ന ആരോപണത്തെ തുടർന്ന് കരിമണ്ണൂർ എസ്ഐ എൻ എസ് റോയിയെയും സിപിഒ ജിജോ ആന്റണിയെയും നാട്ടുകാർ തടഞ്ഞുവെക്കുന്നത്. ശേഷം തൊടുപുഴ CI നടത്തിയ പരിശോധനയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു. തിങ്കൾ പകൽ തന്നെ എസ്ഐ എൻ എസ് റോയിയുടെയും സിപിഒ ജിജോ ആന്റണിയുടെയും രക്ത സാമ്പിളുകൾ കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. എന്നാൽ നാലു ദിവസം പിന്നിടുമ്പോഴും നിലവിൽ ഇത് വരെ പരിശോധന ഫലം ലഭ്യമായിട്ടില്ല.
പരിശോധനാ ഫലം മനഃപ്പൂർവം വൈകിപ്പിക്കുകയാണെന്നും ഇതുവഴി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആണ് ആക്ഷേപം ഇരുവരുടെയും ആശുപത്രിക്കുള്ളിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ട് വരാതെ വകുപ്പുതല നടപടിയടക്കം ഒന്നിനും സാധ്യമല്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഫലം വൈകിപ്പിച്ചുകൊണ്ട് കേസ് ആട്ടിമറിക്കുന്നതിനുള്ള ശ്രമമാമാണെന്ന വിമർശനവും ഉയരുന്നു.
അതേസമയം പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി എങ്ങനെ വന്നുവെന്ന് വ്യക്തതയില്ലെന്നാണ് കരിമണ്ണൂർ പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ല വാഹനത്തിലും ഇത്തരമൊരു രേഖയില്ലെന്ന് സംഭവദിവസം വാഹനം പരിശോധിച്ച തൊടുപുഴ സിഐ സിജോ വർഗീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുവരും മദ്യപിച്ചു ലക്കുകെട്ട നിലയിൽ ആശുപത്രിക്കുള്ളിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.




