പിടയുന്ന ജീവൻ രക്ഷിക്കാൻ ഉടുമുണ്ട് അഴിച്ചുകൊടുത്തു; ട്രാക്കിൽ കിടന്നയാളെ മുണ്ടിൽ ആസ്പത്രിയിലേക്ക്.

കാഞ്ഞങ്ങാട്: റെയിൽവേ ട്രാക്കുകൾക്ക് നടുവിൽ കിടക്കുന്ന അനീഷിനെ തൊട്ടപ്പോൾ സന്തോഷിന് മനസ്സിലായി മരിച്ചിട്ടില്ലെന്ന്. വിളിച്ചുകൂവി. അകലെ നിൽക്കുകയായിരുന്ന രണ്ട് പോലീസുകാരും കാഞ്ഞങ്ങാട്ടെ സാലാമും സുനിലുമെല്ലാം ഓടിയെത്തി. അഗ്നിരക്ഷാസേനയിൽ വിളിച്ച് അവരെത്തുമ്പോഴേക്കും എന്താകും സ്ഥിതിയെന്ന് പറയാനാകില്ല.
എങ്ങനെ കൊണ്ടുപ്പോകുമെന്ന് ചിന്തിച്ചുനിന്നില്ല. ഉടുത്ത കാവിമുണ്ട് സന്തോഷ് അഴിച്ചുകൊടുത്തു. അതിൽ അനീഷിനെ കിടത്തി റോഡിലേക്കെത്തി. അപ്പോഴേക്കും അഗ്നിരക്ഷാ സേനക്കാരെത്തി. അവരുടെ വാഹനത്തിൽ ജില്ലാ ആസ്പത്രിയിലേക്കും പിന്നീട് കാസർകോട് മിംസ് ആസ്പത്രിയിലുമെത്തിച്ചു. തലയ്ക്ക്കാര്യമായ ക്ഷതംസംഭവിച്ചതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വെള്ളിക്കോത്ത് സ്വദേശിയാണ് 36 കാരനായ അനീഷ്. കാഞ്ഞങ്ങാട് നിത്യനന്ദാശ്രമത്തിലെ ജീവനക്കാരനാണ് കെ. സന്തോഷ്. ഞായറാഴ്ച രാവിലെ കുശാൽനഗർ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം.
ആരോ ഒരാളെ തീവണ്ടി തട്ടിയിട്ടുണ്ടെന്ന് ലോക്കോ പൈലറ്റ് ഗേറ്റ് മാനോട് പറഞ്ഞു. ഗേറ്റ് മാൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സന്തോഷും സുഹൃത്ത് സുനിലും പോലീസുകാരുമെല്ലാം തീവണ്ടിതട്ടിയ ആളെ തിരഞ്ഞുനടന്നത്. റെയിൽവേ ഗേറ്റിന് തെക്ക് മുക്കാൽ കിലോമീറ്ററോളം നടന്നപ്പോഴാണ് അനീഷ് കിടക്കുന്നത് സന്തോഷ് കണ്ടത്.




