ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. സ്കൂളിലെ കിണറ്റിലെ വെളളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 68-ല്‍ നിന്ന് 38 ആയി കുറഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിസരം വൃത്തിയാക്കുന്ന കാര്യങ്ങള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഹോട്ടലുകളിലും തട്ടുകടകളിലും കര്‍ശന പരിശോധന നടത്തുമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് കോളിയാടി മാര്‍ ബസേലിയോട് എ യു പി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥികളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. പനി, വയറിളക്കം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെ വെള്ളത്തിന്റെ കൃത്യമായ പരിശോധന നടത്താനും ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ നടത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘം മേഖലയില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ പ്രദേശത്ത് എത്തുകയും ചെയ്തിരുന്നു.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.




