പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഇടപെടണം, സുരേഷ് ഗോപി ഉൾപ്പടെ കണ്ണ് തുറക്കണം: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. പലയിടങ്ങളിലും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ കിട്ടാനില്ലാത്ത സാഹചര്യമാണ്. ഐഒസി, ബിപിസിഎല്‍ കമ്പനികള്‍ വാണിജ്യ സിലിണ്ടറുകള്‍ നിറക്കാത്തത് മൂലം പല ഹോട്ടലുകളും ടീ സ്റ്റാളുകളും പൂട്ടി. ഗാർഹിക പാചക വാതകത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഗാർഹികേതര ഉപഭോക്താക്കൾക്ക് മുൻഗണന ഉണ്ടാക്കാനും തീരുമാനിച്ചു. ഹോട്ടൽ,ക്യാൻ്റീൻ തുടങ്ങി ഏറ്റവും അനിവാര്യമായ ഇടങ്ങളിൽ ഗ്യാസ് വിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസത്തേയും സ്റ്റോക്ക് സർക്കാരിനെ അറിയിക്കാൻ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി.
ആശങ്ക ഒഴിവാക്കാൻ ഇടപെടേണ്ടത് കേന്ദ്ര സർക്കാരാണെന്നും സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ കണ്ണു തുറക്കണമെന്നും ജി.ആർ. അനിൽ പറഞ്ഞു. എല്ലാ മേഖലകളേയും ബാധിക്കുന്നതാണ് പ്രതിസന്ധി. അതുകൊണ്ടാണ് പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പാചകവാതക ക്ഷാമത്തിൽ വലഞ്ഞിരിക്കുകയാണ് സംസ്ഥാനം. എറണാകുളം ജില്ലയിൽ ഹോട്ടലുകൾ അടച്ച് പൂട്ടുകയാണ്. ജില്ലയിൽ ആകെയുള്ള 3,864 ഹോട്ടലുകളിൽ 2,500 ഓളം ഹോട്ടലുകൾ ഇതിനോടകം അടച്ച് കഴിഞ്ഞു. നാളെയും കൂടി പാചകവാതകം ലഭിച്ചിലെങ്കിൽ 90 % ഹോട്ടലുകളും അടച്ച് പൂട്ടുമെന്ന അവസ്ഥയിലാണ്.l




