കരുവന്നൂർ കേസ് നിയമപരമായി നേരിടും, പാർട്ടിക്കെതിരെ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം: കെ വി അബ്ദുൾഖാദർ

തൃശൂർ: കരുവന്നൂർ കേസ് നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. പാർട്ടിക്കെതിരെ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ നേരിടുമെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ കേസ് എടുക്കുന്നത് ജനാധിപത്യപരമല്ലെന്നും അബ്ദുൾ ഖാദർ ചൂണ്ടിക്കാണിച്ചു.
ഇഡി രാഷ്ട്രീയ താൽപര്യത്തിന് വിധേയമായ ഒരുപാട് പ്രചാരണങ്ങൾ മുൻപ് നടത്തിയിരുന്നു. പരമോന്നത കോടതിയിൽ പോകേണ്ടിവന്നാലും നിയമപരമായി കേസിനെ നേരിടും. ഒരുതരം വേട്ടയാടലുകൾക്ക് മുന്നിലും സിപിഐഎം മുട്ടുമടക്കില്ലെന്നും അബ്ദുൾ ഖാദർ വ്യക്തമാക്കി. നേരത്തെ സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എം എം വർഗീസ് അടമുള്ള പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചിയിലെ പിഎൽഎംഎ കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് അടുത്തമാസം നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു.
കേസിൽ സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എം പി എന്നിവർക്കുപുറമേ സിപിഐഎമ്മിനെയും പ്രതിചേർത്തിരുന്നു. കേസിൽ എ സി മൊയ്തീൻ 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം എം വർഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്ന് ഇ ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. പാർട്ടിയുടേത് ഉൾപ്പടെ 128.82 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു.




