Uncategorized

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്ക്

പാലക്കാട്:പാലക്കാട് വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെ സിപിഎം
പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം.
സജിതയുടെ ഭർത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർത്ഥിയും പ്രവർത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായി യുഡിഎഫ് പ്രവർത്തകർ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമണമിച്ചെന്നാണ് പരാതി. കുഞ്ഞിന് മുഖത്തും ശരീരത്തിലും പരിക്കുണ്ട്. മംഗലംഡാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ, പാലക്കാട് കല്ലേക്കാട് കെഎസ്‍യു പ്രവർത്തകനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ആക്രമണത്തിൽ കെഎസ്‍യു പ്രവർത്തകൻ മുഹമ്മദ് അജ്മലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർ പിടിയിലായി. പിരായിരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും അക്രമത്തിൽ പങ്കെടുത്തെന്നാണ് പരാതി. ഇയാൾ ഒളിവിലാണ്. ബിജെപി പരാജയം ഭീതി മൂലം ഉണ്ടാക്കിയ സംഘർഷമാണെന്ന് കല്ലേക്കാടിലേതെന്ന് വികെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചത്. പിന്നീട് രക്ഷതേടി ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമണത്തിൽ പങ്കെടുത്തു. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും വികെ ശ്രീകണ്ഠൻ എംപി മുന്നറിയിപ്പ് നൽകി.

കാസര്‍കോട് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടൻ ബോംബ്

കാസർകോട് കുബഡാജെ ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപം നാടൻ ബോംബുകൾ കണ്ടെത്തി. കെ പ്രകാശിന്‍റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ രാവിലെ കണ്ടത്. ഇതിലൊന്ന് നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. പന്നിക്ക് വെക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button