ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; 30 പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ട് തകർത്തു; 48 പേർ കൊല്ലപ്പെട്ടു

ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. 30 പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ട് തകർത്തു. 48 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ആയിരക്കണക്കിനാളുകൾ ഭവനരഹിതരായെന്ന് പലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം കടുപ്പിക്കുന്നത്. അതേസമയം, പ്രശ്നപരിഹാരത്തിനായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇസ്രയേലിൽ എത്തി.
ബന്ദി മോചനം വേഗത്തിലാക്കുക ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു. മേഖലയുടെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുമെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. അതേസമയം നിർണ്ണായക അറബ് ഇസ്ലാമിക് ഉച്ചകോടി ഇന്ന് നടക്കും. പശ്ചിമേഷ്യ സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഇസ്രയേ ൽ നശിപ്പിച്ചുവെന്ന പ്രമേയം ഉച്ചകോടിയിൽ അവതരിപ്പിക്കും. ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കടുത്ത പ്രതികരണവുമായാണ് അറബ് നേതാക്കൾ രംഗത്തെത്തിയത്. ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പറഞ്ഞിരുന്നു. ഗസയ്ക്കുമേലുള്ള ആക്രമണം അവസാനിപ്പിക്കുന്നതിയനായി മുന്നോട്ടു വയ്ക്കുന്ന എല്ലാ നിർദേശങ്ങളും കണ്ടില്ലെന്നു നടിക്കുന്നതിലൂടെ യുദ്ധം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.




