തലശ്ശേരി :കോട്ടയം ജില്ലയിലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂര്‍ പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് കെ.സി.വൈ.എം തലശ്ശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി.
ചില ഉദ്യോഗസ്ഥർ തങ്ങളുടെ ദാർഷ്ട്യം പ്രകടിപ്പിക്കാനും ക്രൈസ്തവ വിരോധം തീർക്കാനും കോവിഡ് പ്രൊട്ടോക്കോൾ നിയമങ്ങൾ ദുരുപയോഗിക്കുന്നത് അപലനീയമാണ്.
മറ്റേതൊരു സമൂഹത്തോടും സ്വീകരിക്കാൻ മടിക്കുന്ന നടപടികൾ ക്രൈസ്തവ സമൂഹത്തിൻ്റെ നേരെ മാത്രം പ്രയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തികച്ചും നിയമാനുസൃതമായി കുര്‍ബാനയര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണ്.
ക്രൈസ്തവരുടെ മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നും,
നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്തുമ്പോൾ തന്നെ പോലീസിൻ്റെ ഭാഗത്തുനിന്ന് ഇത്തരം അവഹേളനാപരമായ പെരുമാറ്റമുണ്ടായാൽ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുണെന്നും യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ. ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ,സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ,
വൈസ് പ്രസിഡന്റ് നീന പറപ്പള്ളി,ഡെപ്യൂട്ടി പ്രസിഡന്റ് ടോണി ജോസഫ്,സെക്രട്ടറി സനീഷ് പാറയിൽ,ട്രഷറർ ജിൻസ് മാമ്പുഴക്കൽ,ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം,അനിമേറ്റർ സിസ്റ്റർ പ്രീതി മരിയ,സംസ്ഥാന സിൻഡിക്കറ്റ് അംഗം ചിഞ്ചു വട്ടപ്പാറ,എന്നിവർ പങ്കെടുത്തു.