തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ എട്ടു വിഭാഗങ്ങളിലായി സബ് സ്പെപെഷാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കാൻ തിങ്കളാഴ്ച ചേർന്ന വികസന സമിതി യോഗത്തിൽ തീരുമാനം. മെഡിസിൻ-ഡയബറ്റിക് ക്ലിനിക്, ഓർത്തോ, ഗൈനക് ഇൻഫർട്ടിലിറ്റി ക്ലിനിക്, ഇ.എൻ.ടി ക്ലിനിക്, പീഡിയാട്രിക് വെൽ ബേബി ക്ലിനിക്ക്, ഒഫ്ത്താൽമോളജി റെറ്റിന ക്ലിനിക്, സ്കിൻ, കോസ്മറ്റിക്സ് ക്ലിനിക്, സർജറി യൂറോ മെയിൽ ഇൻഫർട്ടിലിറ്റി ക്ലിനിക് എന്നിവയാണ് ആരംഭിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന പ്രവണതയും ജീവനക്കാരുടെ നിരുത്തരവാദ പെരുമാറ്റവും യോഗത്തിൽ ചർച്ചാവിഷയമായി. ബന്ധപ്പെട്ടവരെ വിളിച്ചുകൂട്ടി വിഷയം പരിഹരിക്കാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കാൻറീൻ നടത്തിപ്പ് കാര്യക്ഷമമാക്കാൻ തിരുമാനിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രിയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനും ഡയാലിസിസ് കേന്ദ്രത്തിൻെറ പ്രവർത്തനം കുറ്റമറ്റതാക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. പവിത്രൻ, എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ്, പൊന്ന്യം കൃഷ്ണൻ, ഒ. രമേശൻ, പി. പ്രസന്നൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ആർ.എം.ഒ ഡോ. വി.എസ്. ജിതിൻ, നഗരസഭ സെക്രട്ടറി എം. സുരേശൻ എന്നിവർ സംബന്ധിച്ചു.