പ്രചരണത്തിനെത്തുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപനം എന്താണെന്ന് പ്രിയങ്ക വ്യക്തമാക്കണം: എം വി ഗോവിന്ദൻ

മലപ്പുറം: പ്രചരണത്തിന് എത്തുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയോടുള്ള സമീപനം എന്താണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമി – കോൺഗ്രസ് ഐക്യത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി പരസ്യമായി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും സ്വരാജിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നു. തനിക്ക് നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ എം സ്വരാജിന് ചെയ്യുമെന്ന് സച്ചിദാനന്ദൻ പറഞ്ഞു. നിരവധി സാഹിത്യകാരന്മാർ അത് ആവർത്തിക്കുകയാണ്. ടി പത്മനാഭൻ കഥകളെ ആഴത്തിൽ മനസിലാക്കിയ വ്യക്തിയാണ് എം സ്വരാജ്. ‘എന്റെ സ്വന്തം സ്വരാജ്’ എന്നാണ് ടി പത്മനാഭൻ പറഞ്ഞത്. എം മുകുന്ദനെ പോലെയുള്ളവർ സ്വരാജിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ ആയിഷക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ല. പ്രതിഷേധാർഹമാണ്. കേരളം അതിനെയൊക്കെ പ്രതിരോധിക്കും. സാമൂഹിക എതിർപ്പ് മറികടന്ന് നാടകത്തിൽ എത്തിയ ആളാണ് ആയിഷ. നിലമ്പൂരിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയാണ്. പ്രതിഫലം പറ്റിയവരാണ് സ്വരാജിന് വേണ്ടി വാദിക്കുന്നത് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. അതിനൊക്കെ സാഹിത്യകാരന്മാർ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.




