മരുന്നില്ലെങ്കിൽ മെഡിക്കൽ കോളേജ് ഇടിച്ചു നിരത്തട്ടെ’; പാലക്കാട് മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധവുമായി ജനങ്ങളും

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരത്തിനിടെ പ്രതിഷേധവുമായി ജനങ്ങളും. മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥയിൽ ആഞ്ഞടിച്ച് ചികിത്സക്കായി ആശുപത്രിയിൽ എത്തിയവർ രംഗത്തെത്തി. മരുന്നില്ല എങ്കിൽ മെഡിക്കൽ കോളേജ് ഇടിച്ചു നിരത്തട്ടെയെന്ന് മകളെ ചികിത്സക്കായി കൊണ്ടുവന്ന ഒരു അമ്മ പ്രതികരിച്ചു. അതേസമയം, പാലക്കാട് മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാരുടെ സമരം തുടരുന്നു. നാലാം ദിവസത്തിൽ തെരുവ് നാടകമൊരുക്കിയാണ് ഡോക്ടർമാരുടെ സമരം.
അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്സ് റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കാം എന്നും ഡയറക്ടർ ഉറപ്പുനൽകിയിരുന്നു. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജന്മാരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരികരിക്കാമെന്നും ഡയറക്ടർ ചർച്ചയിൽ ഉറപ്പുനൽകി.
ഇതിനിടെ അത്യാഹിത വിഭാഗത്തിന്റെ ശോച്യാവസ്ഥയിൽ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥർ രാജി സമർപ്പിച്ചു. ക്യാഷ്യാലിറ്റി സൂപ്രണ്ട്, ആർ എം ഒ, അസിസ്റ്റന്റ് ആർ എം ഒ എന്നീ ഉദ്യോഗസ്ഥരാണ് രാജി സമർപ്പിച്ചത്.




