ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: കൂടുതൽ പേർക്ക് പങ്കെന്ന് വിദ്യാർത്ഥികൾ; അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി:അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തൃക്കാക്കര എ.സി.പിയാണ് മേൽനോട്ടം വഹിക്കുന്നത്സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, കേസിൽ ഉൾപ്പെട്ടിട്ടുള്ള ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ, കേസിൽ പ്രതിയായ ശ്രീഹരിക്ക് പുറമെ മറ്റു പലർക്കും പങ്കുണ്ടെന്ന് സഹപാഠികൾ ആരോപിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിറ്റഴിച്ചതിന്റെ തെളിവുകൾ പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള ഈ റാക്കറ്റിൽ മറ്റ് കണ്ണികൾ കൂടി ഉണ്ടോയെന്ന് പൊലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്. ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായി ശേഖരിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.




