വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മര്‍ദിച്ചതായി പരാതി; സംഭവം മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിക്കവെ

ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ ഷഹീന്‍ ഖാന്‍, നാഫിസ എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. മുഖ്യമന്ത്രി രേഖ ഗുപ്തയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുമ്പോഴാണ് രണ്ട് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ദക്ഷിണ ഡൽഹിയിലെ സാകേത് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച സൗത്ത് ഡല്‍ഹിയിൽ സാകേത് മാക്‌സ് ഹോസ്പിറ്റലിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
തങ്ങള്‍ മുസ്‌ലിമാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് മര്‍ദനമുണ്ടായതെന്ന് ഇരുവരും ആരോപിച്ചു. ഡല്‍ഹി സര്‍ക്കാരിനെയും മുഖ്യമന്ത്രി രേഖ ഗുപ്തയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയതാണ് പ്രകോപനത്തിന് കാരണമെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കുറിച്ച് ചോദ്യം ചോദിക്കുകയായിരുന്നു ഷഹീനെന്നും ഈ സമയം ഡല്‍ഹി പൊലീസ് അവരെ വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചുവെന്നും അവരുടെ മാധ്യമസ്ഥാപനമായ ഫോർ പിഎം ന്യൂസ് നെറ്റ്‌വര്‍ക്ക് എക്‌സിലെ കുറിപ്പിൽ ആരോപിക്കുന്നു. പേര് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയെന്നും അതില്‍ ഖാന്‍ ഉണ്ടെന്ന് മനസിലാക്കിയതോടെ തനിക്കെതിരെയുള്ള അതിക്രമത്തിന്റെ കാഠിന്യം കൂടിയെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.
അതേസമയം മാധ്യമപ്രവർത്തകർ വിവിഐപികള്‍ യാത്ര ചെയ്യുന്ന വഴിയില്‍ പരിപാടി നടന്ന വേദിയ്ക്ക് സമീപം സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതാണ് നടപടി സ്വീകരിക്കാന്‍ കാരണമെന്നാണ് പൊലീസ് ഭാഷ്യം. നിരവധി തവണ വാഹനം മാറ്റാന്‍ ആവശ്യമുന്നയിച്ചിട്ടും അവര്‍ പ്രതികരിക്കാനോ സ്കൂട്ടർ മാറ്റാനോ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. വിവിഐപി റൂട്ടിലെ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്താനാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നും മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന വാദം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സൗത്ത് ആനന്ദ് മിത്തല്‍ വിശദീകരിക്കുന്നു. അതേസമയം മർദനത്തെ കുറിച്ച് ഒരു വിശദീകരണവും നൽകിയിട്ടില്ല.




