Uncategorized

എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യമില്ല; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി – 3 ജഡ്ജി താനിയ മറിയം ജോസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവ‍ർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെയാണ് വിജയ് ആക്രമിച്ചത്.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചുവെന്നാണ് വിജയ്‍ക്കെതിരായ കേസ്. വിജയ്‍യെ സ്വന്തം വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്.

വിജയ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു പ്രതിഭാ​ഗത്തിൻ്റെ വാദം. എന്നാൽ ഇത് പ്രോസിക്യൂഷൻ ശക്തമായി എതി‍‍ർത്തു. സംഭവസ്ഥലത്ത് വിജയ് ഉണ്ടായിരുന്നുവെന്നും പൊലീസുകാരെ ആക്രമിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി വിജയ്‍യ്ക്ക് ജാമ്യം നിഷേധിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയ‍ർമാൻ കൂടിയാണ് വിജയ് വിമൽ.നേരത്തെ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. നിതിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീ‌ൻ എന്നിവ‍ർക്കാണ് ജാമ്യം നിഷേധിച്ചത്. ജോലിക്കിടെ ഇഡി ഉദ്യോ​ഗസ്ഥ‍രെ ആക്രമിക്കുന്നത് നിസ്സാരമായി കാണാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button