മംഗളൂരു മൈസൂരു ഡിവിഷനിൽ; സ്വാഗതംചെയ്ത് മംഗളൂരു എംപി, പ്രതിഷേധവുമായി കേരളത്തിലെ എംപിമാർ; കർണാടകയുടെ ദീർഘനാളത്തെ ആവശ്യമെന്ന് റെയിൽവേ സഹമന്ത്രി

ബെംഗളൂരു: മംഗളൂരുവിലെ റെയിൽപാത സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരിഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയിൽനിന്നുള്ള റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ഈ തീരുമാനം തീരദേശ കർണാടകയുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചുള്ള സുപ്രധാന നടപടിയാണ്. ഇത് മേഖലയിലെ റെയിൽവേ വികസനത്തിനും പ്രത്യേകിച്ച് മംഗളൂരുവിന്റെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ‘ ഡെക്കാൻ ഹെറാൾഡ് ‘ നൽകിയ റിപ്പോർട്ടിലാണ് ഈ തീരുമാനം കർണാടകയുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണെന്നുള്ള റെയിൽവേ സഹമന്ത്രിയുടെ പ്രതികരണവുമുള്ളത്.
മംഗളൂരു-ഉള്ളാൾ പാത മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മംഗളൂരു എംപി ബ്രിജേഷ് ഛൗട്ടയും സ്വാഗതംചെയ്തു. 2024-ൽ എംപിയായി അധികാരമേറ്റതിന് പിന്നാലെ താൻ മുൻഗണന നൽകിയ വിഷയങ്ങളിലൊന്നാണ് ഇതെന്നും ഇതോടെ മംഗളൂരുവിലെ റെയിൽപാതകളെല്ലാം ഒരു കുടക്കീഴിലായെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കണ്ടിരുന്നു. മംഗളൂരുവിന്റെ വികസനത്തിന് സഹായകമാകുന്ന തീരുമാനമെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി സോമണ്ണ തുടങ്ങിയവരോട് നന്ദിയുണ്ടെന്നും മംഗളൂരു എംപി കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് ഡിവിഷൻ വെട്ടിമുറിയ്ക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരേ കേരളത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. ആരുമായും ആലോചിക്കാതെയാണ് റെയിൽവേ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്നും വി.കെ. ശ്രീകണ്ഠൻ ആരോപിച്ചിരുന്നു.




