ട്രാന്‍സ്ജെന്‍ഡറെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈ: ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് യുവാവ് അറസ്റ്റില്‍. അനില്‍ ശേഷ്റാവു ഷിന്‍ഡെ (28) എന്ന യുവാവാണ് ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കയറിയത്. ദോഷം മാറ്റാനെന്ന വ്യാജേന അനില്‍ വീട്ടില്‍ പ്രവേശിക്കുകയും കിടപ്പുമുറിയിലേക്ക് പോയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മുംബൈ നഗരത്തിലെ പൊവയ് മേഖലയിലായിരുന്നു സംഭവം.
യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് സാരി ധരിച്ച് ഓട്ടോറിക്ഷയില്‍ താനെയിലെ ഖാരേഗാവിലെ ഒരു ചേരിയിലേക്ക് പോകുകയായിരുന്ന പ്രതിയെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. ട്രാന്‍സ്ജെന്‍ഡറാണെന്ന് നടിച്ചതിന് പുറമെ യാചകനെന്ന വ്യാജേനയും പ്രതി വേഷം മാറി നടന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ വീടുകളില്‍ പ്രവേശിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
ഭര്‍ത്താവിനും പ്രായമായ ഒരു ബന്ധുവിനുമൊപ്പവുമായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും കുട്ടികളില്ല. കുട്ടിയുണ്ടാകാനുള്ള പ്രത്യേക പൂജ നടത്താമെന്ന് പറഞ്ഞാണ് അനില്‍ ശേഷ്റാവു ഷിന്‍ഡെ വീടിനകത്ത് പ്രവേശിച്ചത്. ശേഷം ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും 2,000 രൂപയുമായി കടന്നുകളയുകയുമായിരുന്നു എന്നാണ് പരാതി. യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ് സംഭവം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്ന് രാത്രി തന്നെ കല്‍വയില്‍ നിന്നും ഇയാള്‍ പിടിയിലാവുന്നത്.




