അസം – അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും സംഘർഷം; ആകാശത്തേക്ക് വെടിവെച്ച് പൊലീസ്

ഗുവാഹത്തി: അസം – അരുണാചൽ പ്രദേശ് അതിർത്തിയിൽ വീണ്ടും സംഘർഷം. അതിർത്തിയിൽ പ്രതിഷേധിക്കുന്ന ഇരുസംസ്ഥാനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കയ്യേറ്റത്തെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടെ അസം സ്വദേശികൾക്ക് നേരെ അരുണാചൽ പ്രദേശിൽനിന്ന് വെടിവെപ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് മേഖലയിൽ വീണ്ടും സംഘർഷം ഉണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന അസമിലെ ദേമാജി ജില്ലയിലാണ് സംഘർഷം ഉണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ അസം സ്വദേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് വിവിധ സംഘടനകൾ അരുണാചൽ പ്രദേശിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉപരോധം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചതിനിടെ ആണ് സംഘർഷമുണ്ടായത്.
അസമിലെ മിസിങ് സമുദായത്തിൻ്റെ വിദ്യാർത്ഥി സംഘടനയായ ടകാം മിസിങ് പോറിൻ കെബാങ്ങും (ടിഎംപികെ) മറ്റ് പ്രാദേശിക സംഘടനകളും ചേർന്നാണ് ബുധനാഴ്ച അരുണാചൽ പ്രദേശിനെതിരെ സാമ്പത്തിക ഉപരോധം ആരംഭിച്ചത്. ഉപരോധത്തിനിടെ, അസമിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ അരുണാചൽ പ്രദേശിൽനിന്ന് ചിലയാളുകൾ കല്ലെറിയുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കല്ലേറിൽ ചിലർക്ക് പരിക്കേറ്റതോടെ ആണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ദേമാജി ജില്ലയിലെ സിലാപത്തറിലുള്ള ലികബാലി എൻട്രി പോയ്ൻ്റിലാണ് സംഭവമെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി അരുണാചൽ പ്രദേശ് പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിയുതിർക്കുന്നത് കണ്ടുവെന്ന് അസം സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.




