Uncategorized

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം; ഇഷ്ടികച്ചൂളയിലെ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇഷ്ടികച്ചൂളയിലെ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളായ ദീപക്, ഭൂപീന്ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കെലം പ്രദേശത്തെ ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യവേ ഇരുവര്‍ക്കും നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ ദീപക് കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ഭൂപീന്ദര്‍ മരിച്ചത്. ഇരുവരും ഛത്തീസ്ഗഡിലെ ബിലാസ്പൂർ നിവാസികളാണ്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന സംഭവസ്ഥലത്തെത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. പ്രദേശം വളഞ്ഞ് ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അനന്ത്‌നാഗ് ജില്ലയിലെ തിരക്കേറിയ ഒരു മാർക്കറ്റിൽ വെച്ച് ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ട് 10 ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം.

കശ്മീർ താഴ്‌വരയിലുടനീളമുള്ള ഇഷ്ടിക ചൂളകളിൽ കുടിയേറ്റ തൊഴിലാളികളാണ് പ്രധാനമായും ജോലിചെയ്യുന്നത്. 2021 മുതൽ ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 15-ലധികം കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്താറുണ്ട്. ഭൂരിഭാഗവും ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button