Uncategorized

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ നിരാഹാര സമരം ആരംഭിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത് ദീപ്‌കെ. ജന്തര്‍ മന്തറില്‍ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപുത്രിയിലേക്ക് മാറ്റിതിന് പിന്നാലെയാണ് അഭിജീത് നിരാഹാരം ആരംഭിച്ചിരിക്കുന്നത്. എല്ലാ ജനങ്ങളും ജന്തര്‍ മന്തറിലേക്ക് വരണം എന്നാണ് അഭിജീത്തിന്റെ ആഹ്വാനം. പോരാട്ടത്തിനായി ഒന്നിച്ച് ഇറങ്ങണമെന്നും ജന്തര്‍ മന്തറില്‍ എത്താന്‍ സാധിക്കാത്തവര്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കണം എന്നും അഭിജീത് ദീപ്‌കെ അറിയിച്ചു.

അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയമായിരുന്നു പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭിജിത് ദീപ്‌കെ വീട്ടു തടങ്കലില്‍ എന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. താമസ സ്ഥലത്ത് പോലീസ് തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം സോനം വാങ്ചുക്കിന് ചികിത്സ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. കോടതി നിര്‍ദേശ പ്രകാരമായിരുന്നു സോനത്തിന് ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ രാജി വെക്കും വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും പറഞ്ഞു. പൊലീസ് നടപടി അംഗീകരിക്കില്ലെന്നും സോനത്തെ കസ്റ്റഡിയില്‍ എടുത്തത് സമരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ജന്തര്‍ മന്തറില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്. സോനം വാങ്ചുക്ക് കസ്റ്റഡിയില്‍ ആയപ്പോള്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവര്‍ ജന്തര്‍ മന്തര്‍ എത്രയും വേഗം ഒഴിയണമെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമാധാനപരമായി എത്രയും വേഗം പിരിഞ്ഞു പോകണമെന്നാണ് ന്യൂ ഡല്‍ഹി ഡിസിപി അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button