തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ പരിഗണിക്കാൻ ഇന്നു രാവിലെ 9.30ന് വീണ്ടും മന്ത്രിസഭായോഗം ചേരും.
മദ്യത്തിന്റെ വില ഉയർത്തുന്നതിനായി വിൽപന നികുതി നാലു ശതമാനം ഉയർത്തുന്നതിനായി വിൽപന നികുതി ഭേദഗതി ആവശ്യ മാണ്. ഇതു സംബന്ധിച്ച ബിൽ നിയമസഭാ സമ്മേളനത്തിൽ കൊണ്ടു വരാൻ ഇന്നലെ ചേർന്ന മന്ത്രിസഭയിൽ ധാരണയായെങ്കിലും കരട് ബിൽ ഇന്നത്തെ മന്ത്രിസഭയിൽ മാത്രമേ കൊണ്ടു വരൂ.
മദ്യക്കന്പനികൾക്കുള്ള വിറ്റുവരവ് നികുതി അഞ്ചു ശതമാനം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. കെജിഎസ്ടി നിയമത്തിലെ സെക്ഷൻ 10 പ്രകാരമാണു ഡിസ്റ്റിലറികളിൽനിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതിനു പ്രത്യേക വിജ്ഞാപനവും ആവശ്യമാണ്. ഇതൊഴിവാക്കുന്നതോടെ പ്രതിവർഷം 170 കോടി രൂപയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
അന്ധവിശ്വാസം തടയൽ ബിൽ അടക്കമുള്ള ബില്ലുകൾ ഇന്നത്തെ മന്ത്രിസഭയിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അന്ധവിശ്വാസത്തെ എതിർക്കുന്ന ബില്ലിലെ ചില വ്യവസ്ഥകളിൽ ചില മതസംഘടനകൾ എതിർപ്പ് അറിയിച്ചതോടെ ഈ നിയമസഭാ സമ്മേളനത്തിൽ കൊണ്ടു വരണമോ എന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുമുണ്ട്.