അണലിയെക്കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ബാക്കിയുണ്ടാകില്ല’: ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോക്ടർ

കൊച്ചി: ലഹരിക്കുവേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ്. നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോള്‍ ബാക്കിയുണ്ടാകില്ലെന്ന് ഷിംന അസീസ് പറഞ്ഞു. അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുളള സാധ്യത വളരെ കൂടുതലാണെന്നും രക്തത്തെ ബാധിക്കുന്ന ഹീമോടോക്സിക് വെനം ആണ് അണലിക്ക്, അതിനാല്‍ ജീവന് രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണെന്നും ഷിംന അസീസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാല്‍ ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതല്‍ പോപ്പുലറാകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ടെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷിംനയുടെ പ്രതികരണം.
‘രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാല്‍ തന്നെ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാവുകയുമില്ല. അണലിയുടെ ദംശനമേറ്റാല്‍ മരണപ്പെട്ടില്ലെങ്കില്‍ പോലും ആയുഷ്കാലം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്. കിടപ്പിലായി പോകാം. സ്ഥിരമായി കിഡ്നിയെ ബാധിക്കാം. അങ്ങനെ കുറേ പ്രശ്നങ്ങള്‍. വളരെയേറെ രക്തക്കുഴലുകള്‍ നിറഞ്ഞ നമ്മുടെ നാക്കില്‍ അണലി കൊത്തിയാല്‍ വിഷം അതിവേഗം ബഹുദൂരം രക്തത്തില്‍ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഈ അണലിക്കുട്ടിയെ പിടിച്ച് കടിപ്പിക്കാം എന്നുവെച്ചാല്‍, സര്‍പ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവില്‍ ഒരു നിയന്ത്രണവുമുണ്ടാകില്ല. പാമ്പിന്റെ കുട്ടി അല്ല ലുക്കില്‍ മാത്രമേ ചെറുതുളളു. വര്‍ക്കില്‍ പലപ്പോഴും വളര്‍ച്ചയെത്തിയ പാമ്പിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് പാമ്പിന്‍കുട്ടികള്‍. പാമ്പിന്റെ കൊത്ത് ലഹരി തരില്ല’: ഷിംന അസീസ് പറഞ്ഞു. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷന് തൂഫാന് കേരളത്തില്‍ ആഞ്ഞുവീശട്ടെ എന്നും അണലി സ്വന്തം പ്രാരാബ്ദങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ വെറുതെ അതിനെ ശല്യപ്പെടുത്തേണ്ടെന്നും ഷിംന അസീസ് കൂട്ടിച്ചേര്‍ത്തു.




