പൈതൽമല: പൈതൽമലയിൽ ട്രക്കിംഗ് പാത്തിന് സൗകര്യമൊരുക്കാൻ ഫണ്ട് അനുവദിക്കുമെന്ന് കെ. സുധാകരൻ എംപി. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഇരിക്കൂർ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൈതൽമലയിൽ നടക്കുന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൈതൽമലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ടൂറിസത്തിന് അനുയോജ്യമാണ്. നേരത്തെതന്നെ ഇവിടം വടക്കൻ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാകേണ്ടതായിരുന്നു. നിക്ഷേപകരെ കണ്ടെത്താനുള്ള തടസമാണ് പൈതൽമല മികച്ച ടൂറിസം കേന്ദ്രമാകുന്നതിനുള്ള പ്രധാന തടസം. അടിസ്ഥാനസൗകര്യ വികസന മേഖലയിൽ ജനങ്ങൾക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം എംപി എന്നനിലയിൽ താൻ നിസഹായനാണ്. ഏഴ് നിയോജക മണ്ഡലങ്ങൾക്കുകൂടി അഞ്ച് കോടി രൂപയാണ് എംപി ഫണ്ടെങ്കിൽ എംഎൽഎ ക്ക് ആറു കോടി രൂപയുണ്ട്. രാഷ്ട്രീയ, മത, ജാതിപരമായി സർക്കാർ ഫണ്ട് വീതിക്കുകയാണ്. ഇതു കാരണം മനം മടുത്താണ് താനിനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനമാണ് ടൂറിസത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സജീവ് ജോസഫ് എംഎൽഎ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ട്രക്കിംഗ്, മൗണ്ടെൻ ടൂറിസം, ഫാം ടൂറിസം, പിൽഗ്രിമേജ് ടൂറിസം, നാച്വറൽ ടൂറിസം, ആയുർവേദ ടൂറിസം, ഫുഡ് ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളിൽ അനന്തസാധ്യതകളുണ്ടെന്നും ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം ഇരിക്കൂറിന് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ പ്രസംഗിച്ചു. ബേബി മാത്യു സോമതീരം മുഖ്യാതിഥിയായിരുന്നു. ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നവേഷൻ കൗൺസിൽ സെക്രട്ടറി അജിത് രാമവർമ, ട്രഷറർ ബേബി തോലാനി, പൊട്ടംപ്ലാവ് സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോസഫ് ആനചാരിൽ എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം നഗരസഭയിലെയും ഉദയഗിരി, ആലക്കോട്, നടുവിൽ, ചെങ്ങളായി, ഇരിക്കൂർ, ഏരുവേശി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിലെയും ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള പ്രസന്റേഷനും സാധ്യതകളും അതത് തദ്ദേശസ്ഥാപന പ്രതിനിധികൾ അവതരിപ്പിച്ചു. വിവിധ ടൂറിസം മേഖലകളിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് പി.കെ. സൂരജ്, എം. സുനിൽ, ഡോ. ആഷിഖ് മാമു എന്നിവർ നിക്ഷേപകരുമായി സംവദിച്ചു. ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ മോഡറേറ്ററായിരുന്നു. നൂറോളം നിക്ഷേപകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നു രാവിലെ രാവിലെ ഒൻപതിന് നടക്കുന്ന നിക്ഷേപകസംഗമം ധനമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി. സന്തോഷ് കുമാർ എംപി മുഖ്യാതിഥിയായിരിക്കും. കേന്ദ്ര ടൂറിസം സെക്രട്ടറി കമല വർധന റാവു, സംസ്ഥാന ടൂറിസം സെക്രട്ടറി പി.എസ്. ശ്രീനിവാസ്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഡിഎഫ്ഒ ഡി. കാർത്തിക് എന്നിവർ പങ്കെടുക്കും. നിക്ഷേപകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പേർ പ്രോജക്ട് വിവരങ്ങൾ അവതരിപ്പിക്കും.