ആക്രമണം ലഹരി ഉപയോഗം സംശയിച്ച്; കാഞ്ഞങ്ങാട് മൂന്ന് യുവാക്കൾക്ക് മർദനം: അഞ്ച് പേർക്കെതിരെ കേസ്

കാസർകോട്: അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവർക്കെതിരെയാണ് കേസ്. ജൂൺ 18-ന് പുലർച്ചെ 12:55 ഓടെയാണ് സംഭവം നടന്നത്. അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹ് (17), സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹൽ എന്നിവർ സഞ്ചരിച്ചിരുന്ന കാർ (KL 05 P 0724) കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു. യുവാക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയെത്തുടർന്നാണ് ആക്രമണം നടന്നതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
രണ്ടാം പ്രതിയായ ആസിഫ് കാറിനുള്ളിൽ കയറി ബലമായി ചാവി കൈക്കലാക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത അൻഷാദിനെ പ്രതികൾ തള്ളിമാറ്റി. തുടർന്ന് ഒന്നാം പ്രതിയായ ഷബീർ കാറിൻ്റെ ചാവി ഉപയോഗിച്ച് പരാതിക്കാരനായ നഫീഹിൻ്റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചു. മറ്റ് പ്രതികൾ ചേർന്ന് അൻഷാദിനെയും സഹലിനെയും കൈകൾ കൊണ്ട് മർദ്ദിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. പരാതിക്കാരനായ നഫീഹ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂൺ 23-നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബി.എൻ.എസ് 126(2), 115(2), 118(1) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.




