കണക്കുകൾ ഒന്നും ശരിയാവുന്നില്ലല്ലോ..! വയനാടിനായി ഫണ്ട് പിരിക്കാൻ എടുത്ത ആപ്പും മുക്കിയ കണക്കും പുറത്തുവന്ന സ്ഥിതിയ്ക്ക്, ഈ കഥയ്ക്ക് ഉത്തരം ചൊല്ലുമോ കോൺഗ്രസേ ?

കോൺഗ്രസ് ‘മുക്കിയ’ ആപ്പിലെ വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. മൂന്ന് കോടി എഴുപത്തിയെട്ട് ലക്ഷത്തി അറുപത്തിയെണ്ണായിരത്തി എഴുനൂറ്റി പതിനെട്ട് രൂപയാണ് ആകെ സമാഹരിച്ച തുക ആയി ആപ്പിൽ കൊടുത്തിരിക്കുന്നത്. എന്നാൽ ഈ കണക്കുകൾ എല്ലാം തെറ്റെന്ന വാദമാണ് കോൺഗ്രസ് ഉയർത്തിയത്. എന്നാൽ ഇപ്പോൾ ജില്ലാ തിരിച്ചുള്ള കണക്കുകൾ കൂടി പുറത്തുവരികയാണ്.
സംസ്ഥാനാടിസ്ഥാനത്തിൽ മലപ്പുറം ജില്ലയാണ് ഫണ്ട് ശേഖരണത്തിൽ ഒന്നാമത് നിൽക്കുന്നത്. മലപ്പുറത്ത് നിന്ന് 84,14,323 രൂപ (22.22%) സമാഹരിക്കാൻ സാധിച്ചു. തൃശൂർ (40,21,237 രൂപ), കണ്ണൂർ (31,64,487 രൂപ), കോഴിക്കോട് (28,58,086 രൂപ) എന്നീ ജില്ലകളും പട്ടികയിൽ മുൻനിരയിലുണ്ട്. ഇടുക്കി (2,16,460 രൂപ), കോട്ടയം (3,67,174 രൂപ) എന്നിങ്ങനെ പോകുന്നു കണക്കുകൾ. തെലങ്കാന, ഡൽഹി, തമിഴ്നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും ഫണ്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ എറണാകുളം അടക്കമുള്ള ഭൂരിപക്ഷം ജില്ലകളിൽ നിന്നും 15 ലക്ഷം രൂപ പോലും ലഭിച്ചതായി കണക്കിൽ ഇല്ല. കോട്ടയം പോലെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് 4 ലക്ഷത്തിൽ കുറവ് ആണ് കണക്കിൽ ഉള്ളത്.
2024 സെപ്റ്റംബർ മാസത്തെ കണക്ക് ആപ്പിൽ ഇല്ല. ആ മാസത്തെ മുഴുവൻ ഡാറ്റയും കാണാൻ ഇല്ല. ഉരുൾപൊട്ടൽ നടന്ന് ഏറ്റവും കൂടുതൽ പിരിവ് നടന്ന മാസമാണ് സെപ്റ്റംബർ. ഇത് മുഴുവനായി മുക്കി. വൻ കിട സംഭാവനകൾ, സർവീസ് സംഘടനകൾ, പ്രവാസി സംഘടനകൾ എന്നിവർ കൊടുത്ത കണക്ക് ആപ്പിൽ ഇല്ല. അതും മുഴുവനായി മുക്കി. എന്നാൽ ആപ്പ് വഴി അല്ലാതെ പിരിച്ച ഒരു 10 ലക്ഷത്തിന്റെയും ഒരു 20 ലക്ഷത്തിന്റെയും രേഖകൾ ആപ്പിൽ ഉണ്ട്. പുറത്ത് വിട്ട കണക്കും ആപ്പിൽ ഉള്ള കണക്കും തമ്മിൽ ഒരു ബന്ധവും ഇല്ല, പക്ഷേ ടോട്ടൽ ഒന്നാണ്. ഇത്തരത്തിൽ പണപ്പിരിവിന്റെ പേരിൽ കോൺഗ്രസ് വ്യാപക തട്ടിപ്പ് നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.




