ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അമിത വേഗതയിലെത്തിയ കാർ ആറുപേരെ ഇടിച്ചുവീഴ്ത്തി, അറസ്റ്റ്

ബെംഗളൂരു: ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയിൽ ജനവാസ കേന്ദ്രത്തിന് നടുവിൽ നിന്ന് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രണയവിവാഹിതയായി നാടുവിട്ട യുവതിയെ തിരികെ എത്തിക്കാൻ വീട്ടുകാർ നിയോഗിച്ച സംഘമാണ് അതിക്രമം നടത്തിയത്. യുവതിയുമായി കാറിൽ അമിത വേഗത്തിൽ പാഞ്ഞ നാലംഗ സംഘം രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരെ ഇടിച്ചുവീഴ്ത്തി. നിരവധി വാഹനങ്ങളും തകർത്തു. വാഹനത്തിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടന്നു എന്ന് യുവതി പൊലീസിന് മൊഴി നൽകി. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സിനിമയെ വെല്ലുന്ന അതിക്രമങ്ങൾക്കാണ് ബെംഗളൂരുവിലെ തിരക്കേറിയ ജനവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത്. രാജസ്ഥാൻ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെ ഒരു സംഘം ഗുണ്ടകൾ ഇന്നലെ രാത്രി 7 മണിയോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതി, ഭർത്താവിനൊപ്പം അഗ്രഹാര ദാസറഹള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞാണ് പെൺകുട്ടിയുടെ വീട്ടുകാർ ഒരു ക്വട്ടേഷൻ സംഘത്തെ ബെംഗളൂരുവിലേക്ക് നിയോഗിച്ചത്. യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം ഇവരെ ബലമായി കാറിലേക്ക് വലിച്ചിഴച്ചു കയറ്റി. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് അയൽവാസികളും നാട്ടുകാരും ഓടിക്കൂടിയത്. പിടിക്കപ്പെടുമെന്ന് ബോധ്യമായതോടെ ക്വട്ടേഷൻ സംഘം തങ്ങളെത്തിയ ഹ്യുണ്ടായ് വെന്യു കാർ അതിവേഗത്തിൽ മുന്നോട്ട് എടുക്കുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വണ്ടി നിർത്താൻ സംഘം തയ്യാറായില്ല.



