വീട് വെച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കബിളിപ്പിച്ചു; UDSF യൂണിയനെതിരെ ആരോപണവുമായി MSM കോളേജ് വിദ്യാര്‍ത്ഥിനി

അലപ്പുഴ: ആലപ്പുഴയില്‍ കെഎസ്യു-എംഎസ്എഫ് യൂണിയന് ഭാരവാഹികള്‍ കബളിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. വീടു വെച്ചു നല്‍കാമെന്ന വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ടു എന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. ഇങ്ങനെ വാഗ്ദാനം ലഭിച്ചതിനാല്‍ സ്വര്‍ണ്ണം വിറ്റും കടം വാങ്ങിയും ഭൂമി വാങ്ങിയിരുന്നു. ലൈഫില്‍ അപേക്ഷ നല്‍കിയെങ്കിലും അത് പിന്‍വലിക്കാന്‍ യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാൽ വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്ന് കായംകുളം എംഎസ്എം കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി പറയുന്നു.
എംഎസ്എം കോളേജിലെ 2024ലെ യൂണിയന് ഭാരവാഹികള്‍ക്കെതിരെയാണ് ആരോപണം. കെഎസ്യു-എംഎസ്എഫ് സഖ്യത്തില്‍ യുഡിഎസ്എഫ് ആയിരുന്നു യൂണിയന് ഭരിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് എന്‍ കെ പ്രേമചന്ദ്രന് എംപിയാണ് വീടിനു തറക്കല്ലിട്ടത്. സ്പോണ്സര് പിന്മാറി എന്നാണ് യൂണിയന് ഭാരവാഹികള്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ഡിസംബറിനുള്ളില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്തുമെന്നും ഇവര്‍ പറയുന്നു. കെഎസ്യു – എംഎസ്എഫ് ജില്ലാ നേതൃത്വം വിഷത്തില്‍ കൈമലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു




