കാന്തപുരം സ്ത്രീവിരുദ്ധ പ്രസ്താവന തിരുത്തണം: എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍ സ്ത്രീവിരുദ്ധ പ്രസ്താവന തിരുത്തണമെന്ന ആവശ്യവുമായി എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്. മതദർശനങ്ങൾ മാനവികതയാണ് മുന്നോട്ട് വെയ്ക്കേണ്ടതെന്നും സെയ്ദ് മുഹമ്മദ് സാദിഖ് ചൂണ്ടിക്കാണിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സെയ്ദ് മുഹമ്മദ് സാദിഖിൻ്റെ പ്രതികരണം.
‘സ്ത്രീകൾ പ്രദർശന വസ്തുക്കളല്ലെന്നും തുല്യാവകാശങ്ങളുള്ള മനുഷ്യരാണെന്നും സെയ്ദ് മുഹമ്മദ് സാദിഖ് ചൂണ്ടിക്കാണിച്ചു. നബി പത്‌നി ഖദീജ ബീവി കച്ചവടക്കാരിയായിരുന്നു. ആയിശ ബീവി പണ്ഡിതയായിരുന്നു. സൈനബ് ബീവി പ്രഭാഷകയായിരുന്നു. തിരു റസൂൽ (സ്വ) സ്ത്രീപക്ഷവാദിയായ പ്രവാചകനായിരുന്നു എന്നും സെയ്ദ് മുഹമ്മദ് സാദിഖ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ‘മതകൽപ്പനകൾ എന്ന മട്ടിൽ മാനവിക വിരുദ്ധ ഫത്‌വകൾ പ്രസ്താവിച്ചാൽ മതേതര ജനാധിപത്യ സമൂഹം ശക്തമായ പ്രതിരോധസ്വരം ഉയർത്തും. അക്കൂട്ടത്തിൽ മതവിശ്വാസികളുമുണ്ടാകും. അത്തരം പ്രതിരോധങ്ങളെ മതനിന്ദയായി വ്യാഖ്യാനിച്ച് ഒറ്റപ്പെടുത്താമെന്ന് കരുതരുതെന്ന മുന്നറിയിപ്പും’ മുഹമ്മദ് സാദിഖ് നൽകുന്നുണ്ട്. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാതെ പഠിക്കുകയും തൊഴിലെടുക്കുകയും പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്ന എല്ലാ സ്ത്രീകളോടും ഫേസ്ബുക്ക് കുറിപ്പിൽ മുഹമ്മദ് സാദിഖ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുണ്ട്.




