മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ച സംഭവത്തില്‍ പ്രതിയായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്. ചേന്തി അനിലിനെ രാവിലെ 11ന് നേരിട്ട് ഹാജരാക്കാന്‍ ജയില്‍ സുപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു. പൊലീസിന്റെ അപേക്ഷ കണക്കിലെടുത്താണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ചേന്തി അനിലിന്റെ കസ്റ്റഡി അപേക്ഷയില്‍ നാളെ വാദം കേട്ട ശേഷം തീരുമാനം എടുക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
കേസില്‍ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പാണ് ചുമത്തിയത്. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അനിലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിയുടെ ശബ്ദ പരിശോധന നടത്തണമെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അനിലിന് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്




