രോഷത്തോടെ നാട്ടുകാർ, ഭക്ഷ്യ വിഭാഗം ഉദ്യോഗസ്ഥനെ വളഞ്ഞു, വായിലേക്ക് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കുത്തിക്കയറ്റാൻ ശ്രമം

മുംബൈ: കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ വിൽപനയ്ക്ക് വെച്ച കടക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ വിഭാഗം ഉദ്യോഗസ്ഥനെ വളഞ്ഞ് ആൾക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലാണ് സംഭവം. ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥനെ വളഞ്ഞ ജനം, ഉദ്യോഗസ്ഥനെക്കൊണ്ട് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കഴിപ്പിക്കാനും ശ്രമം നടത്തി. കടയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ കർശന നടപടിയെടുക്കാതെ കൈക്കൂലി വാങ്ങി ഒത്തുതീർപ്പിന് ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കടയിൽനിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ച രണ്ടു വയസ്സുകാരിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് ആരോഗ്യനില വഷളാകുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തെ തുടർന്ന് കടയുടമയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തുകയും എഫ്ഡിഎ ഓഫീസിൽ പരാതിപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഡിഎ ഉദ്യോഗസ്ഥൻ കടയിൽ പരിശോധനയ്ക്ക് എത്തി. തുടർന്ന് വിൽപനയ്ക്ക് വെച്ചിരുന്ന കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ കണ്ടെത്തി




