Uncategorized

ഇൻസ്റ്റാഗ്രാം സൗഹൃദം ദുരന്തമായി: ഗുജറാത്തിലെ വൽസാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; 3 കൗമാരക്കാർ കസ്റ്റഡിയിൽ

ഗുജറാത്ത്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് പിന്നാലെ ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വൽസാദിലെ തീരദേശ മേഖലയായ തിഥലിലുള്ള സായിബാബ ക്ഷേത്രത്തിന് സമീപം ഓഗസ്റ്റ് 23-ന് രാത്രിയിലാണ് ക്രൂരമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ വൽസാദ് സിറ്റി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് പുറത്തറിയുന്നത്.

ഏകദേശം രണ്ട് വർഷം മുൻപാണ് പെൺകുട്ടി പ്രതികളിലൊരാളുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓഗസ്റ്റ് 23-ന് സായിബാബ ക്ഷേത്രത്തിന് സമീപമെത്താൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി സ്ഥലത്തെത്തിയപ്പോൾ പ്രതിയുടെ കൂടെ മറ്റൊരു കൂട്ടുകാരൻ കൂടിയുണ്ടായിരുന്നു. മൂവരും ചേർന്ന് നടക്കാനിറങ്ങിയ ശേഷം പെൺകുട്ടിയെ ക്ഷേത്രത്തിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എ.കെ വർമ്മ പറഞ്ഞു. പിന്നീട് ഇരുവരും ചേർന്ന് മൂന്നാമതൊരു കൂട്ടുകാരനെ കൂടി അങ്ങോട്ട് വിളിച്ചുവരുത്തുകയും മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പുലർച്ചെ 1:30-ഓടെ വാഡിക്ക് സമീപത്തുനിന്നാണ് ഭയന്ന അവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നത് കണ്ട പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലെത്തിയ ശേഷം പെൺകുട്ടി നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയതോടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതികളായ മൂന്ന് കൗമാരക്കാരെയും പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button