പിതാവിന്റെ ചികിത്സയിൽ തൃപ്തിയില്ല: മഹാരാഷ്ട്രയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത് രോഗിയുടെ മകൻ

കല്യാൺ (മഹാരാഷ്ട്ര): പിതാവിന്റെ ചികിത്സാ രീതിയിൽ തൃപ്തിയില്ലാത്തതിനെ തുടർന്ന് രോഗിയുടെ മകൻ ഡോക്ടറെ ക്രൂരമായി കയ്യേറ്റം ചെയ്തു. മഹാരാഷ്ട്രയിലെ കല്യാൺ ഈസ്റ്റിലുള്ള ഭാനുജ്യോത് സ്വകാര്യ ആശുപത്രിയിലാണ് ഓഗസ്റ്റ് 23-ന് ക്രൂരമായ സംഭവം നടന്നത്.
വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജയ്വന്ത് ദേശ്മുഖ്, മകൻ വിനീത് എന്നിവർ ഓർത്തോപീഡിക് സർജനായ ഡോക്ടർ യോഗേന്ദ്ര ജയ്സ്വാളിനെ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. ചികിത്സാ രീതികളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും വിശദീകരിക്കുന്നതിനിടെ വിനീത് പ്രകോപിതനാവുകയും ഡോക്ടറോട് ബഹളം വയ്ക്കുകയും ചെയ്തു.
തുടർന്ന്, ഡോക്ടർ സംസാരിച്ച രീതിയും പെരുമാറ്റവും ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് വിനീത് ഡോക്ടറുടെ കഴുത്തിന് പിടിച്ച് തല ചുവരിലിടിക്കുകയായിരുന്നു. ഒപിഡിയിലുണ്ടായിരുന്ന മറ്റ് രോഗികളും ജീവനക്കാരും ചേർന്നാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിനീത് ദേശ്മുഖിനെതിരെ കോൾസെവാഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




