ദുരന്തനിവാരണ ഫണ്ട് പൂഴ്ത്തിവെച്ച് കേന്ദ്രം; എൻഡിആർഎഫിലെ 6117.97 കോടി ‘സേവിങ്‌സി’ൽ, ഫണ്ടിന്റെ പകുതിയിലധികവും കൈമാറിയിട്ടില്ല

എൻ ഡി ആർ എഫ് ഫണ്ടിൽ സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിക്കാതെ കേന്ദ്രസർക്കാർ. വയനാട്ടിലെ ചൂരൽമല – മുണ്ടക്കൈ മേഖലയിൽ 2024 ? ഉണ്ടായ പ്രകൃതിദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. ഗുരുതരസ്വഭാവത്തിലുള്ള ദുരന്തങ്ങൾക്ക് സഹായധനമായി 2024-25 സാമ്പത്തികവർഷം 11,474 കോടി എൻ ഡി ആർ എഫിൽനിന്ന് വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം ആണ്. 6117.97 കോടി രൂപ ‘സേവിങ്‌സ്’ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്ന് 2024-25 വർഷത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതിദുരന്ത നിവാരണങ്ങൾക്ക് മതിയായ സഹായം കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴാണ് എൻ ഡി ആർ എഫ് ഫണ്ടിലെ പകുതിപോലും വിനിയോഗിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നത്. ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ (എൻഡിഎംഎഫ്) വകയിരുത്തിയ തുകയിൽ 75 ശതമാനവും പ്രത്യേക സഹായങ്ങൾക്കായി വകയിരുത്തിയ തുകയിൽ 83 ശതമാനത്തിലധികവും സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടില്ല.




