*അമ്മയെ വീൽചെയറോടെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ*

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ശാരീരിക അസ്വസ്ഥതകളുള്ള 71-കാരിയായ അമ്മയെ മകൻ വീൽചെയറോടെ പാഞ്ഞുവന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. തിരുവള്ളൂർ മനവൂർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന സംഭവത്തിൽ മകൻ പാർത്ഥസാരഥിയെ (44) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
ദാരുണ സംഭവം: മനവൂർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പാഞ്ഞുവന്ന യേലഗിരി എക്സ്പ്രസ്സിന് മുന്നിലേക്ക് 71-കാരിയായ പത്മാവതിയെ മകൻ വീൽചെയറോടെ തള്ളിയിടുകയായിരുന്നു.
കൊലപാതകം തെളിയിച്ച വീൽചെയർ: ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ സംഭവിച്ച അപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ട്രാക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വീൽചെയർ കണ്ടെത്തിയത് പോലീസിൽ സംശയമുണർത്തി. തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്.
പ്രതിയുടെ മൊഴി: ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ കരാർ ജീവനക്കാരനാണ് പാർത്ഥസാരഥി. രോഗബാധിതയായ അമ്മയെയും ശാരീരിക പരിമിതിയുള്ള സഹോദരനെയും പരിചരിക്കാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസങ്ങളുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
അരക്കോണം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




