കോൺഗ്രസ് ഗാന്ധിജിയെയും നെഹ്റുവിനെയും മറന്ന് സവർക്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണ്: എ എ റഹീം എം പി

കോൺഗ്രസിനെ എല്ലാകാലത്തും വേട്ടയാടിക്കൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്ര ശൂന്യതയാണെന്ന് എ എ റഹീം എം പി. എഐസിസി ആസ്ഥാനത്ത് നടന്ന കാര്യങ്ങൾ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ ഗാന്ധിജിയെയും നെഹ്റുവിനെയും മറന്ന് സവർക്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം ഒഴികെ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിയമസഭയിൽ ഗണഗീതം പാടുന്ന ചിത്രം അദ്ദേഹം ഉയർത്തിക്കാട്ടി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി വംശീയ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ഹിറ്റ്ലറാണ് തന്റെ പ്രചോദനം എന്ന് പറയുകയും ചെയ്യുന്നത് സംഘപരിവാർ രാഷ്ട്രീയം കോൺഗ്രസിൽ കസേരയിട്ടതിന്റെ തെളിവാണ്. തെലങ്കാനയിലെ ഒരു റോഡിന് ട്രംപിന്റെ പേരാണ് നൽകിയിരിക്കുന്നത്.
കേരളത്തിൽ ഇത്തരം കാര്യങ്ങൾ നടക്കാത്തത് ഇവിടെ ഇടതുപക്ഷം ഉള്ളതുകൊണ്ടാണെന്ന് റഹീം പറഞ്ഞു. ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സാന്നിധ്യമില്ലായിരുന്നെങ്കിൽ വി ഡി സതീശൻ കേരളത്തിലും ഗണഗീതം പാടിയേനെ. സവർക്കറുടെ ചിത്രത്തിന് മുൻപിൽ തിരി കൊളുത്തിയ സതീശന് മുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം നൽകുകയാണ് കോൺഗ്രസ് ചെയ്തതെന്നും, പൊളിറ്റിക്കൽ ക്ലാരിറ്റി ഇല്ലാത്തതാണ് ഇത്തരം അപചയങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




