മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ദൃശ്യം മോഡല്‍ കൊലപാതക ശ്രമം

മുംബൈ: ബാരാമതിയില്‍ ഭര്‍ത്താവിനെ വീടിനകത്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ശര്‍മിള പ്രവീണ്‍ (38) ആണ് പിടിയിലായത്. ഭര്‍ത്താവ് പ്രവീണ്‍ ജഗ്താപിനെ ഉറക്ക ഗുളിക കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം ബാറ്റ്കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ബോധം നഷ്ടമായതോടെ ബാല്‍ക്കണിയില്‍ നിര്‍മ്മിച്ച കുഴിയിലിട്ട് കുഴിച്ചുമൂടാനായിരുന്നു ശ്രമം.
ഇക്കഴിഞ്ഞ ജൂലൈ 30 നാണ് ശര്‍മിള പ്രവീണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ആരംഭിച്ചത്. ഉറക്കഗുളിക കലർത്തിയ ജ്യൂസ് കുടിച്ച പ്രവീണ്‍ രണ്ട് ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു. ഇതിനിടെയാണ് ശര്‍മിള ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് പ്രവീണിനെ മര്‍ദ്ദിച്ചത്. പ്രവീണിനെ മര്‍ദ്ദിച്ച് അവശനാക്കി ബാല്‍ക്കണിയില്‍ പ്രത്യേകം നിര്‍മ്മിച്ച അറയില്‍ കിടത്തി മൂടാനായിരുന്നു ഇവരുടെ ശ്രമം.
എന്നാല്‍ പ്രത്യേകം അറ നിര്‍മിച്ച തൊഴിലാളികളുടെ ഉള്ളില്‍ ഉടലെടുത്ത സംശയമാണ് പ്രവീണിന്റെ ജീവന് രക്ഷിച്ചത്. സംശയം തോനി വീട്ടിലെത്തിയ തൊഴിലാളികള്‍ പ്രവീണിനെ അറക്കുള്ളില്‍ കിടത്താന്‍ ശ്രമിക്കുന്ന ശര്മിളയയെ കാണുകയും അപ്പോള്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പ്രവീണിന്റെ പിതാവ് നല്കിയ പരാതിയിലാണ് ശര്‍മിളയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ ഭാര്യ ഇത്തരത്തില്‍ തന്നെ ഉപദ്രവിച്ചതിനും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പിന്നില്‍ ദുര്മന്ത്രവാദത്തിലുള്ള വിശ്വാസമാണെന്ന് പ്രവീണ്‍ പറഞ്ഞു.




