ഹോർമുസിൽ വീണ്ടും മിസൈലാക്രമണം; അഡ്നോക് എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ പതിച്ചു

ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ വീണ്ടും മിസൈൽ ആക്രമണം. ആക്രമണത്തെ യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളും ശക്തമായി അപലപിച്ചു. ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് അഡ്നോക്കിന്റെ ടാങ്കർ കപ്പലിന് നേരെ ഇറാൻ നിർമ്മിത മിസൈൽ പതിച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കപ്പൽ തകർന്നെങ്കിലും ആളപായമൊന്നുമില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അഡ്നോക്ക് കമ്പനി അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും ഉപഭോക്തൃ സേവനങ്ങൾ തുടരുന്നതിനിടെയാണ് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുന്നത്. സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് വഴി കടന്നുപോയ അഡ്നോക്കിന്റെ 15 കപ്പലുകളാണ് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായത്. ഈ ആഴ്ച മാത്രം മൂന്ന് ആക്രമണങ്ങളുണ്ടായെന്നും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഡ്നോക് സ്ഥിരീകരിച്ചു




