Uncategorized

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം: പ്രതിയായ മട്ടാഞ്ചേരി സ്വദേശിയെ പിടികൂടി

.
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി സെൻട്രൽ പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44) വിനെയാണ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് ഭാഗത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആഗസ്റ്റ് 31-ന് വൈകുന്നേരം 3 മണിയോടെ ജോസ് ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മനെയും സുഹൃത്ത് ഷമീമിനെയുമാണ് പ്രതി കുത്തിയത്.

എറണാകുളം പുളിമൂട്ടിൽ ടെക്സ്റ്റൈൽസിന് സമീപം ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ മർദ്ദിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കത്രിക ഉപയോഗിച്ച് ഷമീമിന്റെ വയറ്റിൽ രണ്ടുതവണയും തടയാൻ ചെന്ന മാത്യൂവിന്റെ നെഞ്ചിൽ മൂന്നുതവണയുമാണ് പ്രതി കുത്തിയത്. മാത്യൂ ഉമ്മൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സെൻട്രൽ സബ് ഡിവിഷന്റെ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ ബാബുവിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ ശ്യാം കുമാർ, മനോജ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവരടങ്ങിയ സംഘം സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മുൻപും നിരവധി മോഷണ, അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button