ഇനി ഊര്: ഗോത്ര വിഭാഗം കഴിയുന്ന ഉന്നതികളുടെ പേര് മാറ്റി സര്‍ക്കാർ; മാറ്റം മൂപ്പന്മാരുടെ അഭ്യര്‍ത്ഥനയെ തുടർന്ന്

ന്യൂഡല്‍ഹി: ഗോത്ര വിഭാഗങ്ങള്‍ കഴിയുന്ന ഉന്നതികള്‍ ഇനി ഊര് എന്ന് അറിയപ്പെടും എന്ന് പ്രഖ്യാപിച്ച് പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. ഉന്നതി എന്ന പേര് ഊര് എന്നാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഗോത്ര മൂപ്പന്മാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പേര് മാറ്റം. എസ്സി വിഭാഗങ്ങള്‍ കഴിയുന്ന ഉന്നതികള്‍ ഉന്നതികളായി തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ട്രൈബല്‍ യൂണിവേഴ്സിറ്റി വിഷയത്തിൽ പ്രതികരിച്ച മന്ത്രി അത് യുഡിഎഫ് സര്‍ക്കാരിന്റെ നയമാണെന്ന് ചൂണ്ടിക്കാട്ടി. ബോര്‍ഡ് കോര്പ്പറേഷന് തീരുമാനങ്ങള്‍ വൈകുന്ന വിഷയം ഉടന്‍ പരിഹരിക്കുമെന്നും കെ എ തുളസി പറഞ്ഞു. യുഡിഎഫിന് സ്ഥാപിത താത്പര്യങ്ങളില്ലെന്നും വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്നും അവര്‍ പ്രതികരിച്ചു. സര്‍ക്കാരിന് ഒന്നും പാളിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ യോഗ്യതയെ സംബന്ധിച്ച ആരോപണങ്ങളെ തള്ളിയ കെ എ തുളസി എംപിയുടെ ഭാര്യയായത് കൊണ്ടല്ല താന്‍ മന്ത്രിയായതെന്ന് വ്യക്തമാക്കി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാലങ്ങളായി ഏര്‍പ്പെട്ട ആളാണ് താന്‍. തന്നെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാക്കി ചിത്രീകരിച്ചപ്പോള്‍ എംപിയുടെ ഭാര്യ മന്ത്രിയെന്ന് മാധ്യമങ്ങള്‍ പറഞ്ഞുവെന്ന പി കെ ശ്യാമളയുടെ പരാമര്‍ശത്തിലായിരുന്നു തുളസിയുടെ മറുപടി. താന്‍ ആരെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വവും കെ എ തുളസിയുടെ സ്ഥാനാര്‍ഥിത്വവും രണ്ടും രണ്ടാണെന്നായിരുന്നു എന്ന് വി കെ ശ്രീകണ്ഠന് എംപിയുടെ പ്രതികരണം. തുളസിയുടെ സ്ഥാനാര്‍ഥിത്വത്തെ പാര്‍ട്ടിയെ പോലെതന്നെ ജനങ്ങളും അംഗീകരിച്ചെന്ന് എംപി പറഞ്ഞു. എന്നാല്‍ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പാര്‍ട്ടിയും ജനങ്ങളും അംഗീകരിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു




