മഴയ്ക്ക് ശമനം; ആശങ്ക ഒഴിയാതെ മധ്യകേരളം

കോട്ടയം: കനത്ത മഴയിൽ വൻ നാശനഷ്ടം ഉണ്ടായ കോട്ടയത്തും പത്തനംതിട്ടയിലും ഇന്നലെ രാത്രി മുതൽ മഴ മാറിനിന്നതോടെ പ്രതിസന്ധി ഒഴിയുകയാണ്. പത്തനംതിട്ടയിൽ റാന്നിയിലും ആറന്മുളയിലും വീടുകളിൽ ഇന്നലെ കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. പാലായിൽ വെള്ളം ഇറങ്ങിയെങ്കിലും മീനച്ചിലാറ്റിലെ വെള്ളം പടിഞ്ഞാറൻ മേഖലയിലെത്തിയതോടെ പ്രദേശങ്ങൾ വെള്ളത്തിലായി. മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും ആലപ്പുഴയിൽ ആശങ്ക ഉയർത്തുന്നുണ്ട്.
മഴയിൽ ഒറ്റപ്പെട്ട കോട്ടയം പാലായിൽ വെള്ളം ഇറങ്ങി തുടങ്ങി. എങ്കിലും വീടുകളിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും തീക്കോയിലും മഴ മാറി നിൽക്കുന്നത് ആശ്വാസമാണ്. നിലവിൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് വെള്ളം കയറുന്നത്. മീനച്ചിലാറ്റിലെ വെള്ളം പടിഞ്ഞാറൻ മേഖലയിലെത്തിയതോടെയാണ് ജലനിരപ്പ് ഉയരുന്നത്. ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിലായി. ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ ജില്ലാ ഭരണകൂടം പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്.




