കുണ്ടറയിലെ സിയാദിന്റെ മരണം: വാരിയെല്ലിന് പൊട്ടൽ ഉള്ളതായി ഡോക്ടറുടെ വൂണ്ട് സർട്ടിഫിക്കറ്റ്

കൊല്ലം: കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ. സിയാദിന്റെ വാരിയെല്ലിന് പൊട്ടൽ ഉള്ളതായാണ് ഡോക്ടറുടെ സംശയം. സിയാദിന്റെ വൂണ്ട് സർട്ടിഫിക്കറ്റിലാണ് ഡോക്ടറുടെ പരാമർശം. സർട്ടിഫിക്കറ്റിൽ ‘Suspect Rib fracture’ എന്നാണ് ഡോ. ശരത് രാജൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റ്, കേസിൽ നിർണായക തെളിവാകും. സർട്ടിഫിക്കറ്റിന്റെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചു.
പൊലീസുകാരൻ മർദിച്ചുവെന്ന് സിയാദ് പറഞ്ഞതായി ചികിത്സിച്ച ഡോക്ടർ ശരത് രാജൻ മൊഴി നൽകിയിരുന്നു. ജൂൺ 16ന് പുലർച്ചെ ഒന്നരയോടെ ശ്രീജിത്ത് എന്ന പൊലീസുകാരൻ ജീപ്പിൽ കയറ്റി മർദിച്ചുവെന്നാണ് സിയാദ് ഡോക്ടറോട് പറഞ്ഞത്. ആശുപത്രി രേഖയിലും ഡോക്ടർ സിയാദിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കസ്റ്റഡി മർദന ആരോപണവുമായി ബന്ധപ്പെട്ട് പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഈ റിപ്പോർട്ട്. സിയാദിനെ മർദിച്ചിട്ടില്ലെന്നാണ് കേസിന്റെ പ്രാഥമികഘട്ടത്തിൽ പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, സിയാദിനെ മർദിക്കുമ്പോൾ താനും ജീപ്പിലുണ്ടായിരുന്നെന്നും തല്ലിച്ചതക്കുന്നത് കണ്ടിരുന്നെന്നും പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയതോടെ പൊലീസിന്റെ നില പരുങ്ങലിലാവുകയായിരുന്നു.
പിന്നാലെയാണ്, പൊലീസിന് കൂടുതൽ കുരുക്കായിക്കൊണ്ട് സിയാദിനെ വൂണ്ട് സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്. ജൂൺ 16ന് പുലർച്ചെ ഒന്നരയോടെ ശ്രീജിത്ത് എന്ന പൊലീസുകാരൻ ജീപ്പിൽ കയറ്റി ക്രൂരമായി മർദിച്ചുവെന്നാണ് സിയാദ് തന്നോട് പറഞ്ഞതെന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ശരത് രാജൻ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഈ വിവരങ്ങൾ ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡുകളിലും രേഖപ്പെടുത്തിയിരുന്നു.
കസ്റ്റഡിയിൽ മർദനമേറ്റിട്ടില്ലെന്നും മരണകാരണം മഞ്ഞപ്പിത്തമാണെന്നുമായിരുന്നു ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും മുൻപ് വിശദീകരിച്ചിരുന്നത്. എന്നാൽ, ഡോക്ടറുടെ ഈ മൊഴി പൊലീസിൻ്റെ വാദങ്ങളെ പൂർണമായി തള്ളിക്കളയുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതുമാണ്.
രോഗിയായ സിയാദിനെ അർധരാത്രി കസ്റ്റഡിയിലെടുത്തത് കൃത്യമായ പരാതിയോ മെഡിക്കൽ പരിശോധനയോ ഇല്ലാതെയാണെന്നും, വനിതാ പൊലീസുകാർ ഒപ്പമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സിപിഒ ശ്രീജിത്തിനെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.




