കാർ ഓടിച്ചത് മദ്യലഹരിയിൽ; അപകടത്തിൽ അറ്റുപോയ ബൈക്ക് യാത്രികന്റെ കാൽ തുന്നിച്ചേർക്കാനായില്ല

തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ കഴിഞ്ഞ ദിവസം രാത്രി വാഹനാപകടത്തിൽ പരിക്കേറ്റ മലയിൻകീഴ് സ്വദേശി പ്രശാന്തിൻ്റെ അറ്റുപോയ കാൽ തുന്നിച്ചേർക്കാനായില്ല.
അമിതവേഗത്തിലെത്തിയ കാറിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പ്രശാന്ത് വെന്റിലേറ്ററിൽ തുടരുകയാണ്.
അപകടത്തിൽ അറ്റ കാൽ തൊട്ടടുത്ത സെമിത്തേരിയിൽ നിന്നാണ് കണ്ടെത്തിയത്.
കാലിന്റെ ഭാഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ചതഞ്ഞ നിലയിലായതിനാൽ തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ് ശിവൻ (29), വട്ടിയൂർക്കാവ് കാച്ചാണി സ്വദേശി അനന്തകൃഷ്ണൻ (25) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്. പ്രതികൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി. കാറിൽ ഉണ്ടായിരുന്നവർ അമിതമായി മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി.
ബുധനാഴ്ച വൈകീട്ട് പാറ്റൂർ ഓർത്തഡോക്‌സ് പളളി സെമിത്തേരിക്ക് സമീപത്തെ വളവിലാണ് അപകടം നടന്നത്. ഡിവൈഡർ തകർത്ത് പാഞ്ഞുവന്ന കാർ എതിർദിശയിൽ വരികയായിരുന്ന പ്രശാന്തിന്റെ ബൈക്കിലും തുടർന്ന് ഓട്ടോയിലും ഇടിച്ചാണ് നിന്നത്. ഉടൻതന്നെ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു.
അറ്റുപോയ കാൽ സെമിത്തേരിയിലുണ്ടെന്ന് പ്രശാന്ത് നിലവിളിച്ചുകൊണ്ട് പറയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തൻ്റെ കാൽ കൂടിയെടുക്കാൻ വേദനയോടെ പറഞ്ഞുവെന്നാണ് ഓടിക്കൂടിയവർ പറയുന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് അൽപ്പം മാറിയാണ് സെമിത്തേരി. തെറിച്ചുവീണ കാലിന്റെ ഭാഗം കണ്ടെടുത്ത് ആളുകൾ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.




