Uncategorized

പടർന്നുപിടിച്ച് മലേറിയ; ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ ആശങ്ക

ഇടുക്കി ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ രോഗബാധ പടർന്നുപിടിക്കുന്നത് കടുത്ത ആശങ്കയുയർത്തുന്നു. ഈ വർഷം മാത്രം ജില്ലയിൽ 277 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനിയായ യുവതിയുടെ ഭർത്താവിന് മലേറിയ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ഈ വർഷം മാത്രം ജില്ലയിൽ 277 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത് തൊഴിലാളികൾക്കിടയിൽ രോഗബാധ പടർന്നുപിടിക്കുന്നത് കടുത്ത ആശങ്കയുയർത്തുന്നു. അതേസമയം, രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കൃത്യമായ ചികിത്സ തേടാതെ ആശുപത്രിയിൽ നിന്നും മുങ്ങിയത് ആരോഗ്യപ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കായി എത്തുന്ന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ പക്കലില്ലാത്തത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാത്തതിനാൽ യഥാസമയം രോഗപരിശോധന നടത്താനോ ചികിത്സ ഉറപ്പാക്കാനോ അധികൃതർക്ക് കഴിയുന്നില്ല. മലേറിയയ്ക്ക് പുറമേ മന്ത് പോലുള്ള മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തുമ്പോൾ വിശദമായി പരിശോധന ആവശ്യമാണ്.

രോഗ വ്യാപനം തടയുന്നതിനായി തോട്ടം ഉടമകളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പുമായി സഹകരിച്ച് തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button