കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി; മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു. വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ടി.എസ്. കനാലിൽ കാട്ടിൽകടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കായലിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സന്ധ്യയുടെ അമ്മ ഭാസുര മരിച്ചത്. ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്നു ഭാസുര. സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് വൈകിട്ട് നാല് മണിയോടെ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. അങ്കുഷ്, അക്ഷയ എന്നിവരാണ് സന്ധ്യയുടെ മക്കൾ. പരേതനായ ശിവദാസനാണ് ഭാസുരയുടെ ഭർത്താവ്. ശിവജിത്ത് മറ്റൊരു മകനാണ്.



