Uncategorized

മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം: വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്; പ്രസ്താവന ശരിയായില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ല എന്നാണ് നേതൃത്വത്തിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടം മറക്കാന്‍ പാടില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പോഷക സംഘടനകള്‍ പൊതു ഇടങ്ങളിലല്ല പറയേണ്ടതെന്നും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി.

കെ.എസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. കെഎസ്‌യു മുമ്പും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെഎസ്‌യുവിന് പരാതി ഉണ്ടെങ്കില്‍ പരിശോധിക്കും. മുഖ്യമന്ത്രി മുന്‍കൈ എടുക്കുമെന്നാണ് വിശ്വാസം. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പറയാവുന്നതേയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തിലെ പരസ്യ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് കെ സി വേണുഗോപാല്‍ എംപി രംഗത്തെത്തി. വിഷമകരമായ സംഭവം ഉണ്ടായാല്‍ ബന്ധപ്പെട്ട വേദികളില്‍ അറിയിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അവര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടാകും. അത് പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമം ഉണ്ടാക്കുന്ന നടപടികള്‍ ആരും ചെയ്യരുതെന്നാണ് തന്റെ അഭിപ്രായമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സര്‍ക്കാരാണിത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങള്‍ ഉണ്ടാകരുതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കിടെ അലോഷ്യസ് സേവ്യറിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പ്രശംസിച്ചു. അലോഷ്യസ് ആരുടെ മുന്നിലും നിലപാട് വ്യക്തമാക്കാന്‍ ധൈര്യമുള്ളയാളാണെന്ന് സുധീരന്‍ പറഞ്ഞു. എന്ത് കാര്യത്തിലും ആര്‍ജ്ജവത്തോടെ നിലപാട് പറയുന്ന ആളാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്. താല്‍ക്കാലികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ധൈര്യമായി മുന്നോട്ട് പോകണമെന്നും വി എം സുധീരന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിലാടിരുന്നു സുധീരന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button