Uncategorized

സിജെപി മാര്‍ച്ചിന് അനുമതിയില്ല; നിരാഹാരം തുടര്‍ന്ന് അഭിജീത് ദീപ്‌കെയും SFI നേതാക്കളും

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് വിവരം. പാര്‍ലമെന്റ് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിജെപി അനുമതി തേടി അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അനുമതി ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. സാധാരണ പാര്‍ലമെന്റ് മാര്‍ച്ചുകള്‍ ജന്തര്‍ മന്തറില്‍ തന്നെയാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. അതിനാല്‍ ഇതിന് പുറത്തേക്ക് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. സിജെപി സമരം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നാണ് അധ്യക്ഷന്‍ അഭിജീത് ദീപ്‌കെ പ്രതികരിച്ചത്.

അതേസമയം 20 ദിവസത്തെ നിരാഹാര സമരത്തിന് പിന്നാലെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക്കിനെ മറ്റൊരാശുപുത്രിയിലേക്ക് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്ക്‌മോ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സോനത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും സ്വകാര്യ ആശുപത്രിയിലേക്ക് സോനത്തെ പ്രവേശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിന്റെ അനുമതിയില്ലാതെ സോനത്തിന് ഭക്ഷണമോ മരുന്നോ നല്‍കരുതെന്ന് ഇന്നലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. സോനം ആശുപത്രിയിലും നിരാഹാരം തുടരുകയാണെന്നാണ് വിവരം. ഇതുവരെ ഭക്ഷണമോ മരുന്നോ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സോനത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മെഡിക്കല്‍ ബള്ളറ്റിന്‍ പുറത്തിറങ്ങിയിരുന്നു. ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് ബുള്ളറ്റിനിലുള്ളത്. എന്നാല്‍ രക്തപരിശോധനാ ഫലങ്ങളില്‍ നേരിയ വ്യതിയാനമുണ്ടെന്നും തുടര്‍ച്ചയായ വൈദ്യസഹായം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജന്തര്‍ മന്തറില്‍ സിജെപി അധ്യക്ഷന്‍ അഭിജീത് ദീപ്‌കെയുടേയും എസ്എഫ്‌ഐ അഖിലോന്ത്യ അധ്യക്ഷന്‍ ആദര്‍ശ് എം സജിയുടേയും നിരാഹാര സമരം തുടരുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കും വരെ സമരം തുടരുമെന്നാണ് ഇരു നേതാക്കളും അറിയിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ എസ്എഫ്എ നേതാവ് ഒയ്ഷി ഘോഷും മൂന്ന് ഐസ നോതാക്കളും നിരാഹാരം തുടരുകയാണ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ജന്തര്‍ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button