ഇതിഹാസത്തിന് വിട; വിൻഡീസ് ഓൾ റൗണ്ടർ ഗാരി സോബേഴ്സ് അന്തരിച്ചു

വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ ഓൾറൗണ്ടർ ഗാരി സോബേഴ്സ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 89-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ബാർബഡോസിലെ വസതിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ മകൻ ഡാനിയേൽ സോബേഴ്‌സ് ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു ഗാരി സോബേഴ്‌സ്. അദ്ദേഹത്തിന്റെ വിടവാങ്ങലോടെ ക്രിക്കറ്റിലെ ഒരു യുഗത്തിനാണ് അവസാനമായിരിക്കുന്നത്. 1954ലായിരുന്നു അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇടംകൈയ്യൻ ബാറ്ററായ സോബേഴ്‌സ് വിൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളിലാണ് മൈതാനത്തിറങ്ങിയത്. 8032 റൺസും 235 വിക്കറ്റുകളുമായിരുന്നു ടെസ്റ്റ് മത്സരങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ സമ്പാദ്യം. 1958-ൽ പാകിസ്താനെതിരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ 365 റൺസ് സോബേഴ്‌സ് സ്വന്തമാക്കിയിരുന്നു. പിന്നീട് ദീർഘകാലം അത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി മാറുകയും ചെയ്തു. ശേഷം 1994 ലാണ് ആ റെക്കോർഡ് പഴങ്കഥയായത്. ബ്രയാൻ ലാറയായിരുന്നു 375 റൺസ് നേടിക്കൊണ്ട് ആ റെക്കോർഡ് തിരുത്തി എഴുതിയത്.
1975 -ൽ ഗാരി സോബേഴ്‌സ് ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടൺ രാജ്ഞി അദ്ദേഹത്തിന് ‘നൈറ്റ്ഹുഡ്’ പദവി നൽകി ആദരിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങിയ താരം കൂടി ആയിരുന്നു ഗാരി സോബേഴ്‌സ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി പ്രമുഖരും താരങ്ങളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.




