ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും, 20മുതൽ വിൽപ്പന.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു. 25 കോടിയിൽ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. സമ്മാനഘടനയിലെ വലിയ മാറ്റങ്ങളുണ്ട്. വ്യാജ ഓൺലൈൻ ലോട്ടറികൾക്കെതിരെയുള്ള കർശന മുന്നറിയിപ്പുകളും ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ലോട്ടറി എടുക്കുന്നവർക്ക് ബംപർ ലോട്ടറി. കേരളത്തിന്റെ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബംപർ എത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടി രൂപയായാണ് സർക്കാർ ഇത്തവണ ഉയർത്തിയിരിക്കുന്നത്. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. ഈ ചരിത്ര ബംപറിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിക്കും. വെറും 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനത്തിന് പുറമെ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും ലഭിക്കുമെന്നതാണ് ഇത്തവണത്തെ മറ്റൊരു വലിയ പ്രത്യേകത.
അടുത്ത തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുന്നത്. അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വാട്സാപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ ലിങ്കുകൾ വഴിയോ ഉള്ള ഓൺലൈൻ ലോട്ടറി വിൽപ്പന പൂർണ്ണമായും വ്യാജവും നിയമവിരുദ്ധവുമാണെന്ന് ലോട്ടറി ഡയറക്ടറേറ്റ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 26-നാണ് മഹാബംപറിന്റെ നറുക്കെടുപ്പ് നടക്കുക.



