Uncategorized

മാജിക്.. മാസ്റ്ററി.. മെസ്സി..! കാല്‍പ്പന്തിൻ്റെ മിശിഹായ്ക്ക് ഇന്ന് 39ാം പിറന്നാള്‍

ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ… ഒരു ലോകകപ്പ്… എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ.. രണ്ട് കോപ്പ അമേരിക്ക ട്രോഫികൾ… ആറ് ​ഗോൾഡൻ ബൂട്ടുകൾ… 46 ടീം ട്രോഫികൾ… 11 ലീ​ഗ് എംവിപികൾ…. ഏറ്റവും കൂടുതൽ ലാ ലിഗ ഗോളുകൾ.. 900ലേറെ വ്യക്തി​ഗത ഗോളുകൾ… 410 അസിസ്റ്റുകൾ.. അർജന്റീനയുടെ എക്കാലത്തെയും മികച്ച ​ഗോൾ വേട്ടക്കാരൻ… അങ്ങനെ അസംഖ്യം റെക്കോർഡുകൾ… ഒരേ ഒരു മെസ്സി…..1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയോയിലാണ് കാൽപന്തിന്റെ മിശിഹാ ലയണൽ ആൻഡ്രൂസ് മെസ്സിയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ പന്തു തട്ടിതുടങ്ങിയ മെസ്സിയെ പത്താം വയസ്സിലാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തേടിയെത്തിയത്. ശരീരവളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോൺ, ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം മെസ്സിയെ പിടികൂടി. അസാമാന്യ പ്രതിഭയായിരുന്ന അവന്റെ ഫുട്ബോൾ ജീവിതം കൗമാര പ്രായത്തിനു മുന്നേ അവസാനിച്ചേക്കുമെന്ന ആശങ്കയിലെത്തി. എന്നാൽ ഹോർമോൺ കുറവിൽ ഇനിയും ഉയരം വയ്ക്കില്ലെന്ന് വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക് ഇന്നും സമാനതകളില്ല.

സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലൂടെയാണ് മെസ്സി തന്റെ ജീവിതവും കരിയറും കെട്ടിപ്പടുത്തത്. ബാഴ്സയുടെ കരാർ ലഭിച്ച മെസ്സി പത്രണ്ടാം വയസിലാണ് സ്പെയിനിലേക്ക് പറന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമായിരുന്നു. 17ാം വയസിൽ ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് മെസിയെ തെരഞ്ഞെടുത്തു. 2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരെ കളിച്ചുകൊണ്ട് അർജന്റീനയുടെ സീനിയർ ടീമിലും മെസ്സി അരങ്ങേറ്റം കുറിച്ചു.

2008 ലെ ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം
സ്വർണം നേടി‌. 2014ലെ ഫിഫ ലോകകപ്പിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജന്റീനയെ ഫൈനലിൽ എത്തിച്ചു. ആ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും അയാൾ നേടി. 2015-16 വർഷങ്ങളിൽ അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ എത്തിയപ്പോഴും പിന്നിൽ മെസ്സി ഉണ്ടായിരുന്നു. ദേശീയ ടീമിനു വേണ്ടി പ്രധാന കിരീടം നേടിയിട്ടില്ല എന്ന വിമർശനങ്ങൾക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും പിന്നാലെയുള്ള ലോകകപ്പും നേടിയാണ് മെസ്സി മറുപടി നൽകിയത്.

മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാൻ ആകുന്നതിലും ഉയരത്തിലാണ് ഇന്ന് മെസ്സി. ഇനി ഒരാൾ കീഴടക്കാൻ സാധ്യത കുറഞ്ഞ ഒരുപിടി റെക്കോർഡുകളാണ് മെസ്സി ഈ കാലയളവിൽ തന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഒരു തുകൽപ്പന്ത് കൊണ്ട് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ കഥകളോ പോരാതെ വരും. കാലിൽ പന്ത് ഉള്ളിടത്തോളം കാലം അവൻ ഈ കണക്കുകൾ മെച്ചപ്പെടുത്തികൊണ്ടേയിരിക്കും… നേട്ടങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച മാന്ത്രികതയ്ക്ക് പിറന്നാൾ ആശംസകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button