സമാധാനം തകർന്നു: ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ല; ക്രൂഡോയിൽ വില ഉയരുന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ (Crude Oil) വിലയിൽ വർധനവ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം എണ്ണവിലയിൽ 3 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തെ പ്രധാന വിപണികളിലൊന്നായ ബ്രെന്റ് ക്രൂഡ് വില 3.2 ശതമാനം ഉയർന്ന് ബാരലിന് 76.54 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വിലയും 3.2 ശതമാനം വർദ്ധിച്ച് ബാരലിന് 72.72 ഡോളറായി.
കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പാലിച്ച് എണ്ണവില കുറഞ്ഞു വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
എണ്ണവില വീണ്ടും ഉയരാനുള്ള കാരണങ്ങൾ
സൈനികാക്രമണം: ഇറാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇത് പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതി ഉയർത്തുകയും ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്ക ജനിപ്പിക്കുകയും ചെയ്തു.




