വയനാട് ജില്ലയിൽ വരുന്നു, അഞ്ച് ഹെലിപാഡുകൾ; നിർമാണം കേന്ദ്രസർക്കാരിന്റെ സാഫ്കി ഫണ്ട് ഉപയോഗിച്ച്.

ബത്തേരി- വ്യോമ, ജല, ട്രെയിൻ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത വയനാട്ടിൽ 5 ഹെലിപാഡുകൾ ഒരുങ്ങുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ ഒറ്റപ്പെടാതിരിക്കാനും രക്ഷാപ്രവർത്തനത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ വിഐപികൾക്കടക്കം എത്തുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിൻ്റെ സാഫ്‌കി ഫണ്ട് ഉപയോഗിച്ച് ഹെലിപാഡ് നിർമിക്കുന്നത്. ബത്തേരിയിൽ രണ്ടും അമ്പലവയൽ ഫാം പരിസരം, തലപ്പുഴയിലെ മുനീശ്വരൻകുന്ന്, ബാണാസുരസാഗർ അണക്കെട്ട് പരിസരം എന്നിവിടങ്ങളിൽ ഒരോ ഹെലിപാഡുമാണ് നിർമിക്കുന്നത്.
ആറ് കോടി രൂപയുടെ പദ്ധതിയിൽ ബത്തേരിയിൽ രണ്ടെണ്ണത്തിന്റെ നിർമാണം തുടങ്ങി. സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിനോടു ചേർന്നുള്ള പഴയ ഹെലിപാഡ് പുതുക്കിപ്പണിയുകയാണ് ചെയ്യുന്നത്. ബത്തേരിയിലെ ഹെലിപാഡുകൾക്കു ശേഷം മറ്റു മൂന്നെണ്ണത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങും. 30 മീറ്റർ വീതിയിലും 30 മീറ്റർ നീളത്തിലുമുള്ള ഹെലിപാഡും അനുബന്ധ റോഡുമാണ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ആറ് മാസം കൊണ്ട് അഞ്ച് ഹെലിപാഡുകളുടെയും പ്രവൃത്തി പൂർത്തിയാക്കുമെന്ന് നിർമാണം ഏറ്റെടുത്തിരിക്കുന്ന വിജെ കൺസ്ട്രക്ഷൻസ് പ്രതിനിധി വിൻസന്റ് വട്ടപ്പറമ്പിൽ പറഞ്ഞു




